കൊച്ചി : കൊച്ചി സിറ്റിയിൽ നിരന്തരം മോഷണം പിടിച്ചുപറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ ജില്ല, അമ്പലപ്പുഴ താലൂക്ക്,പുന്നപ്ര വില്ലേജ്,പുന്നപ്ര സൗത്ത് കരയിൽ,അൻഫാസ് മൻസിലിൽ റഷീദ് മകൻ 40 വയസ്സുള്ള നിഹാർ എന്നയാളെയാണ് കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പോലീസ് സ്റ്റേഷനുകളിലും കൊച്ചി സിറ്റിക്ക് പുറത്തുളള ജില്ലകളിലും നിരവധി മോഷണം പിടിച്ചുപറി കേസ്സുകളിൽ പ്രതിയായിട്ടുളളയാളാണ് ഇയാൾ. നിരന്തരം മോഷണം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട് വന്നിരുന്ന ഇയാൾ സെൻട്രൽ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ബീരാൻകുഞ്ഞ് റോഡിലുള്ള കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷണ കേസിലെ പ്രതിയും, വിവേകാനന്ദ റോഡിൽ നടന്ന പിടിച്ചുപറി കേസിലും പ്രതിയായിട്ടുളളതാണ്. ഇയാൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് പ്രതിക്കെതിരെ കാപ്പ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി അയക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് ഐ.പി.എസ് കാപ്പ പ്രകാരം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിലെ പിടിച്ച്പറി കേസിൽ ജയിലിൽ കഴിഞ്ഞ് വരവെ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ 28.11.2025 തിയതി പുലർച്ചെ സെൻട്രൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ അനൂപ് സി യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിലെ സി.പി.ഒ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, എന്നിവർ ചേർന്ന് കെ.എസ്ആർ.ടി.സി ഭാഗത്ത് നിന്നും ടിയാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വിയ്യൂർ അതീവ സുരക്ഷ ജയിലിൽ അടച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.


Leave a Reply