കൊച്ചി : തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ ഐ ഫോൺ മൊബൈൽ കവർന്ന കേസ്സിലെ പ്രതിയും കോടതിയിൽ ഹാജരാക്കിയ സമയം മജിസ്ട്രേറ്റിന്റെ മുമ്പിൽ നിന്നും പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പത്തനംത്തിട്ട പഴകുളം റസൽ മൻസിൽ വീട്ടിൽ സിദിഖ് മകൻ 20 വയസ്സുള്ള റസൽ എന്നയാളെ കടവന്ത്ര പോലീസും കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും കൂടിയാണ് ചേരാനല്ലൂർ ഭാഗത്തുള്ള ഇടപ്പിള്ളി തോടിൽ നിന്നും അതിസാഹസീകമായി പിടികൂടിയത്. പ്രതി ചാടിപോയതിനുശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി, റൂറൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പ്രതിയുടെ വീടിന്റെ പരിസര പ്രദേശങ്ങളിലും മറ്റും 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചും പ്രതിയെ കുറിച്ച് അന്വേഷിച്ചു വരുകയായിരുന്നു.
29.04.2026 ന് ഉച്ചയൊടെ പ്രതിയെ എളമക്കര ഭാഗത്ത് വച്ചു കണ്ടെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ്കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം സെൻട്രൽ ഏ.സി.പി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ കടവന്ത്ര എസ്. എച്ച്.ഒ ബിജു. ആർ , സബ് ഇൻസ്പെക്ടർ ഷാഹിന കെ, എന്നിവരും കടവന്ത്ര സ്റ്റേഷനിലെ മുഴുവൻ പോലീസും ഷാഡോ പോലീസും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും കൂടി തിരച്ചിൽ ആരംഭിച്ചു. ഇടപ്പിള്ളി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസുകാരുടെ കൈയിൽ കടിച്ചും മറ്റും ആക്രമിച്ച് അവരെ തള്ളിയിട്ടുകൊണ്ട് റെയിൽവേ ട്രാക്കിലൂടെ ഓടിപോയി. രക്ഷപ്പെട്ടു പോകുന്ന വഴി പ്രതി ഏതോ കടയിൽ നിന്നും തന്റെ ഷർട്ട് മാറി ധരിച്ചു. പിൻതുടർന്ന പോലീസ് വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതി ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നാട്ടുകാരും സഹായത്തിനെത്തിയതോടെ പ്രതി ആഫ്രിക്കൻ പോള നിറഞ്ഞ ഇടപ്പിള്ളി തോട്ടിലേക്ക് ചാടി. ഒരു മണിക്കൂറോളം വെള്ളത്തിൽ പതുങ്ങിയിരുന്ന പ്രതിയെ തിരച്ചിലിൽ കടവന്ത്ര സ്റ്റേഷനിലെ പോലീസുകാരനായ ഷിബു, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ റിനു, ഏ ആർ ക്യാമ്പിലെ പോലീസുകാരനായ ഷൈൻ രാജ് എന്നിവർ തോട്ടിലിറങ്ങി സാഹസീകമായി തന്നെ പ്രതിയെ കരയിലേക്ക് വലിച്ചു കയറ്റി. പിടികൂടിയ പ്രതി അക്രമാസക്തനായി പോലീസുകാരേയും നാട്ടുകാരേയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ കഴിഞ്ഞത്. പ്രതിക്കൊപ്പം രക്ഷപ്പെട്ട ആലപ്പുഴ നൂറനാട് സ്വദേശിയും ചേറുനമ്പ് വീട്ടിൽ സുധാകരൻ മകൻ 18 വയസ്സുള്ള സൂരജിനെ അന്നു തന്നെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷനിലും സമാന രീതിയിൽ കവർച്ച നടത്തിയതിന് കേസ്സെടുത്തിട്ടുള്ള പ്രതിക്ക് സൂരജ് കൂട്ടുപ്രതിയായി മാവേലിക്കര സ്റ്റേഷനിൽ മുക്കുപണ്ടം പണയം വെച്ചതിന് രണ്ട് കേസ്സുകളും റസലിന് കായംകുളം സ്റ്റേഷനിൽ മോഷണത്തിനും കൂടാതെ കേരളത്തിലെ മറ്റു വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസ്സുകളുണ്ട്.


Leave a Reply